ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടേയും ദീർഘദൂര ബസുകളുടേയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായും വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്നത് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ധർണയും മാർച്ചുമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് തീരുമാനിച്ചത്. വാർത്തസമ്മേളനത്തിൽ സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ, ജന. കൺവീനർ ടി. ഗോപിനാഥ്, കെ.കെ. തോമസ്, കെ.ബി. സുരേഷ്കുമാർ, വി.എസ്. പ്രദീപ്, എൻ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!