
newsdesk
മാർച്ചിനുള്ളിൽ സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കുകൂടി കെ ഫോൺ കണക്ഷൻ എത്തും . ഈമാസം 10,000 സൗജന്യ കണക്ഷനും 10,000 വാണിജ്യ കണക്ഷനും നൽകും. കെ ഫോൺ–- കേരള വിഷൻ കമ്പനികൾ ഇതുസംബന്ധിച്ച് ധാരണയിൽ എത്തി .അടുത്തവർഷം ഒക്ടോബറിനകം ഒന്നാംഘട്ടം പൂർത്തിയാക്കും. രണ്ടര ലക്ഷം കുടുംബത്തിന് സൗജന്യ കണക്ഷൻ ഉറപ്പാക്കും. ഇതിനൊപ്പം ഒന്നരലക്ഷം വാണിജ്യ കണക്ഷനും നൽകുമെന്ന് കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. 2025ൽ രണ്ടാംഘട്ടമായി അഞ്ചുലക്ഷം സൗജന്യ കണക്ഷൻ നൽകും. മൂന്നും നാലും ഘട്ടങ്ങളിൽ ആറും 6.5 ലക്ഷം കണക്ഷനും എത്തിക്കും. 2026 മാർച്ചിൽത്തന്നെ പൂർണലക്ഷ്യം ഉറപ്പാക്കാനാണ് കെ ഫോൺ ശ്രമം. കേരള വിഷനു പുറമെ 924 പ്രദേശിക കേബിൾ ഓപ്പറേറ്റർമാരുമായും കരാറുണ്ട്.
കെ ഫോൺ രണ്ടാംഘട്ട ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനായി രണ്ടര ലക്ഷം ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് കെ ഫോൺ ആവശ്യപ്പെട്ടു. ഓരോ നിയമസഭാ മണ്ഡലത്തിൽനിന്നും സൗജന്യ കണക്ഷന് അർഹരായ 2000 കുടുംബത്തിന്റെ പട്ടികയാണ് ആവശ്യപ്പെട്ടത്. നിലവിൽ നാലായിരം വീട്ടിലാണ് സൗജന്യ കണക്ഷൻ ലഭ്യമായത്. ആദ്യഘട്ടത്തിൽ പതിനാലായിരം കുടുംബങ്ങളുടെ പട്ടിക കെ ഫോണിന് കൈമാറിയിരുന്നു. ഇതിൽ 4186 പേർക്ക് കണക്ഷൻ ലഭിച്ചു. വിവരങ്ങൾ പൂർണമല്ലാത്തതിനാൽ 8700 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനായില്ല. പിൻകോഡ് നമ്പർ, ഫോൺ നമ്പർ, ആധാർ നമ്പർ തുടങ്ങിയവ ഇല്ലാത്തതാണ് തടസ്സമായത്. ഇവ ഉറപ്പാക്കി പുതുക്കിയ പട്ടിക തദ്ദേശവകുപ്പ് കെ ഫോണിന് കൈമാറി. ഇവർക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ കണക്ഷൻ ലഭ്യമാക്കും