ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; ലീഗ് ചർച്ചക്കായി നിയോഗിച്ച മധ്യസ്ഥന് കൊവിഡ്

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മധ്യസ്ഥ ശ്രമങ്ങൾ താളം തെറ്റുന്നു. ചർച്ചകൾക്കായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച ജില്ലാ ട്രഷറർ കല്ലട്ര മാഹിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അനുനയ ശ്രമങ്ങൾ പാളുന്നത്.

എം സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു മാസത്തെ സമയമാണ് ജില്ലാ ട്രഷറർ കല്ലട്ര മാഹിന് സംസ്ഥാന നേതൃത്വം നൽകിയത്. നിക്ഷേപകരുമായുള്ള ചർച്ചയും, ബാധ്യത കണക്കാക്കുന്നതിനും ഒപ്പം കമറുദ്ദീന്റെയും ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളുടെയും ആസ്തിയും സംബന്ധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇതിന്റെയടിസ്ഥാനത്തിൽ എംഎൽഎയെ ഉൾപ്പെടെ വിളിച്ചുവരുത്തിയിരുന്നു.

ക്രൈംബ്രാഞ്ച് എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയ ഘട്ടത്തിൽ ചർച്ചകൾ കൂടി താളം തെറ്റുന്നത് കമറുദ്ദീൻ അനുകൂല കേന്ദ്രങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അന്വേഷണ സംഘം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിക്കുകയാണ്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുക.

error: Content is protected !!