മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍

WebDesk

മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജി ജൂലൈ 3 ലേക്ക് മാറ്റി. സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50 നാളുകള്‍. സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിരുന്നില്ല. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി ദില്ലിയിലെത്തിയ പ്രതിപക്ഷ പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി കണ്ടേക്കില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന് നിവേദനം നല്‍കി പ്രതിനിധി സംഘം മണിപ്പൂരിലേക്ക് മടങ്ങിയേക്കും.
10 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലിയില്‍ തുടരുന്നത്. അതിനിടെ ആയുധമെടുത്ത് പോരാടുന്ന മെയ്തി ഗ്രൂപ്പുകളോട് ആയുധം താഴെവയ്ക്കാനും സമാധാനം പാലിക്കാനും മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങ് അഭ്യര്‍ഥിച്ചു. എന്നാല്‍ കലാപം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപെട്ടുവെന്ന വിമര്‍ശനവും ശക്തമാവുകയാണ്.
മണിപ്പൂര്‍ വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതില്‍ വിമര്‍ശനം ശക്തമാവുകയാണ്. ദില്ലിയില്‍ തുടരുന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ സംഘത്തെ കാണാന്‍ ഇതുവരെയായിട്ടും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരം എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
അതേ സമയം ചിങ് മാങ്ഗ്രാമത്തിലെ സാന്റോ കബാലില്‍ കുക്കി സായുധ ഗ്രൂപ്പുകള്‍ 5 വീടുകള്‍ക്ക് തീയിട്ടു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു സൈനീകന് പരുക്കേറ്റു. മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്‌സ് ഫോറവും ആവശ്യപ്പെട്ടു.

error: Content is protected !!