ജോലിക്ക് പകരം ഭൂമി അഴിമതികേസ്; ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും

WebDesk

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. അന്വേഷണ ഏജൻസി ആർജെഡി നേതാവിനെ ഡൽഹിയിലെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ യാദവിന്റെ ഡൽഹിയിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇഡിയുടെ സമൻസ് പ്രകാരം തേജസ്വി യാദവ് നാളെ ഡൽഹിയിൽ ഹാജരാകുമെന്നാണ് വിവരം. ഇതേ കേസിൽ മാർച്ച് 25 ന് തേജസ്വി യാദവ് സിബിഐക്ക് മുന്നിൽ ഹാജരായിരുന്നു. ലാലു യാദവ് 2004-2009 കാലത്ത് റെയിൽവേ മന്ത്രിയായിരിക്കെ ഗ്രൂപ്പ് ഡി ജോലിക്ക് പകരമായി തന്റെ കുടുംബാംഗങ്ങളുടെ പേരിലേക്ക് ഭൂമി-സ്വത്ത് കൈമാറ്റം ചെയ്തുവെന്നാണ് ആരോപണം. 200 കോടിയോളം രൂപയുടെ അഴിമതി നടന്നതായി അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിറക്കിയിരുന്നു.
പട്‌നയിലെ പലരും ബിഹാറിന്റെ തലസ്ഥാനത്തെ തങ്ങളുടെ ഭൂമി ലാലു യാദവിന്റെ കുടുംബത്തിന്റെ സ്വകാര്യ കമ്പനിക്ക് ചെറിയ തുകയ്ക്ക് വിൽക്കുകയോ സമ്മാനിക്കുകയോ ചെയ്‌തെന്നാണ് കണ്ടെത്തൽ. ഭാര്യ റാബ്‌റി ദേവിയുടെയും മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരുടെ പേരിലാണ് ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതെന്നും ആരോപണമുണ്ട്.

error: Content is protected !!