‘ഇന്നസെന്റ് എന്നും ഞങ്ങടെ കുട്ടിയാണ്’; ഇന്നസെന്റ് എന്ന വിദ്യാർത്ഥിയെ ഓർത്ത് അധ്യാപകനായ രാമനാഥനും ഭാര്യ രാധയും

WebDesk

ഇന്നസെന്റ് എന്ന വിദ്യാർത്ഥിയെ ഓർക്കുകയാണ് നാഷ്ണൽ സ്‌കൂൾ അധ്യാപകനായ രാമനാഥനും ഭാര്യ രാധയും. എത്ര തിരക്കുണ്ടെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിന് അടുത്തുള്ള തങ്ങളുടെ വീട്ടിൽ ഇന്നസെൻറ് എത്താറുണ്ടെന്ന് രാമനാഥൻ മാസ്റ്റർ പറഞ്ഞു. ഇന്നസെന്റിന് താൻ അണിയിച്ച പൊന്നാടയുടെയത്രയും തനിക്കും തിരികെ ഇന്നസെന്റ് തന്നിട്ടുണ്ടെന്നും രാമനാഥൻ മാസ്റ്റർ ഓർമ്മിച്ചു.
ഇന്നസെന്റിന്റെ വിയോഗം രാമനാഥൻ മാഷിനും ഭാര്യ രാധയ്ക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. ‘ഇങ്ങനൊരു അനുഭവം ഉണ്ടാകേണ്ടി വരുമെന്ന് വിചാരിച്ചില്ല. ഇന്നസെന്റ് എന്നും ഞങ്ങടെ കുട്ടിയാണ്. നാഷ്ണൽ ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായാണ് ഞങ്ങൾ കാണുന്നത്’ മാഷ് പറഞ്ഞു.
ഇന്നസെന്റിന്റെ ഹാസ്യം ജൻമസിദ്ധമാണെന്ന് രാമനാഥൻ മാസ്റ്ററുടെ ഭാര്യ രാധ ഓർത്തു. ‘ഇന്നസെന്റ് വന്നാൽ ഒരു മണിക്കൂറോളം സംസാരിക്കും. ഇന്നസെന്റിന്റെ ഹാസ്യം ഉണ്ടാക്കി പറയുന്നതല്ല, നാച്ചുറൽ ആയിരുന്നു. എത്ര വിഷമമുള്ള കാര്യമാണെങ്കിൽ ഇന്നസെന്റ് പറയുമ്പോൾ ചിരിക്കാൻ പറ്റുമായിരുന്നു. ഞങ്ങൾ മരിച്ചാൽ എല്ലാവരേയും ആശ്വസിപ്പിക്കേണ്ടിയിരുന്ന ആളായിരുന്നു’ മാഷിന്റെ ഭാര്യ പറഞ്ഞു.
ഇന്നലെയാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് അന്തരിച്ചത്. 75 വയസായിരുന്നു. നാളെ ഇരിങ്ങാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.

error: Content is protected !!