
WebDesk
തനിക്ക് മുന്നിലുള്ള ബില്ലുകളിൽ മുഖ്യമന്ത്രി ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 5 മാസം മുൻപ് മുഖ്യമന്ത്രിയോട് വിശദീകരണം തേടിയെങ്കിലും ഇതുവരെ നൽകാൻ തയ്യാറായിട്ടില്ല. വിവിധ ബില്ലുകളിൽ വിശദീകരണം നൽകണമെന്ന് മുഖ്യമന്ത്രിയോട് പല തവണ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകേണ്ടത് ഭരണഘടനപരമായ ഉത്തരവാദിത്വമാണെന്നും ഗവർണർ വ്യക്തമാക്കുന്നു.
കെ ടി യു വിസി നിയമനത്തിൽ നിയമോപദേശം തേടിയിട്ടില്ല. നിയമനം സംബന്ധിച്ച് കോടിതിയിൽ നിന്ന് നിർദേശം ലഭിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ ആവശ്യമുള്ളവർക്ക് കോടതിയിൽ പോകാവുന്നതാണ്. താൻ എന്തായാലും പോകാൻ ഉദ്ദേശിക്കുന്നില്ല. ബില്ലുകള്‍ ഒപ്പിടാനുള്ളത് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചിരുന്നു. ബില്ലുകളില്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് കത്തിലൂടെ ഗവര്‍ണര്‍ വ്യക്തമാക്കുകയും ചെയ്തു.
ഭരണകാര്യങ്ങള്‍ തന്നോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് പ്രയാസമെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു. മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം. ഒപ്പിടാത്തതിന് കാരണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങളാണെന്നും ഗവര്‍ണര്‍ കത്തില്‍ ഓര്‍മപ്പെടുത്തി. ബില്ലുകളില്‍ സംശയം പ്രകടിപ്പിച്ച ഗവര്‍ണര്‍, നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പില്ലെന്നും ബില്ലുകള്‍ പലതും അധികാര പരിധി മറികടന്ന് പാസാക്കിയതാണെന്നും ചൂണ്ടിക്കാട്ടി.
ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവന് കത്തയച്ചത്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത്. ലോകായുക്ത ബില്ലിലും സര്‍വകലാശാല ബില്ലിലുമാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പുള്ളത്. ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്. ബില്ലില്‍ ഒപ്പിടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും എട്ട് ബില്ലുകള്‍ അംഗീകാരം ലഭിക്കാതെ രാജ്ഭവനിലുണ്ടെന്നാണ് ഓര്‍മിപ്പിക്കുന്നത്.