ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണ ഹര്‍ജി കോടതി തള്ളി

Web Desk

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണി നല്‍കിയ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന് സിബിഐ കണ്ടെത്തല്‍ ശരിവച്ചാണ് കോടതി നടപടി. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉണ്ണി പറഞ്ഞു.
കേസിലെ ഏക പ്രതിയായ ഡ്രൈവര്‍ അര്‍ജുനോട് ഒക്ടോബര്‍ ഒന്നിനു ഹാജരാകാന്‍ കോടതി ജഡ്ജി ആര്‍ രേഖ നിര്‍ദേശിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം തള്ളി, തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ബാലഭാസ്‌ക്കറിന്റേത് അപകടമരണമെന്ന് സിബിഐയും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. എന്നാല്‍ അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ ആരോപണം. നിര്‍ണായക സാക്ഷികളെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നാണ് ബന്ധുക്കളുടെ വാദം.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്നാണ് സിബിഐ നല്‍കുന്ന മറുപടി. കേസിലെ ഏക പ്രതി അര്‍ജുന്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ, 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം വെച്ച് വാഹനാപകടത്തില്‍ ബാലഭാസ്‌ക്കറും മകളും മരിക്കുന്നത്.

error: Content is protected !!