
Web Desk
കോവിഡ് അനന്തര രോഗാവസ്ഥകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതായും സോണിയ നിരീക്ഷണത്തിലാണെന്നും എ.ഐ.സി.സി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12-ാം തീയതിയാണ് കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സോണിയയെ ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി സോണിയാഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇ.ഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സോണിയാഗാന്ധിക്ക് കോവിഡ് പിടിപെട്ടത്.
സോണിയാ ഗാന്ധി ചികിത്സയിലായതിനാല്‍ വെള്ളിയാഴ്ച ഇ.ഡി ഓഫീസില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ ആവശ്യം പരിഗണിച്ച് ചോദ്യംചെയ്യലിന് മൂന്ന് ദിവസത്തെ അവധി ഇ.ഡി അനുവദിച്ചിട്ടുണ്ട്. ഇനി തിങ്കളാഴ്ച ഹാജരായാല്‍ മതി.