
Web Desk
പേരൂര്‍ക്കട ദത്തുവിവാദത്തില്‍ അനുപമയുടേതെന്നുകരുതുന്ന കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്നുണ്ടായേക്കും. അതിനുശേഷമാകും ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികള്‍ തുടങ്ങുക. കുഞ്ഞിനെ തിരികെ ലഭിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിഡബ്ല്യുസിക്ക് ഇന്ന് റിപ്പോര്‍ട്ടുനല്‍കും. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാർ അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈദ്യപരിശോധന നടത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുക.
കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിനെ ഹാജരാക്കാന്‍ അനുപമയ്ക്കും അജിത്തിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കും സിഡബ്ല്യുസി നോട്ടിസ് നല്‍കും.