കരിപ്പൂർ വിമാന അപകടം നടന്ന് വർഷം ഒന്ന് തികയുന്നു; പരിക്കേറ്റവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയുമകലെ

Web Desk

പതിനഞ്ച് വർഷം കൊണ്ട് കൂട്ടി വച്ചതുമായി വീട് വെയ്ക്കാനുള്ള മോഹവുമായി ദുബൈയിൽ നിന്നും നാട്ടിലേക്കുള്ള വിമാനം കയറിയതാണ് അഷറഫ് മുഡോറ,പക്ഷേ ആ യാത്രയിൽ അഷറഫിന്റെതടക്കം നിരവധി പേരുടെ സ്വപ്നങ്ങളാണ് തകർന്നടിഞ്ഞത്.2020 ആഗസ്റ്റ് 7നായിരുന്നു നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കരിപ്പൂർ വിമാനാപകടം നടന്നത്.ഗുരുതരവും അല്ലാതെയുമായി നിരവധി പേർക്ക് പരിക്കും സംഭവിച്ചു.അപകടം നടന്ന് വർഷം ഒന്നാകുമ്പോൾ പരിക്കേറ്റവർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ഒരു സഹായവും ലഭിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് മാത്രമാണ് നാമമാത്രമെങ്കിലും നഷ്ടപരിഹാരം ലഭിച്ചത്.

നാദാപുരം സ്വദേശി അഷറഫ് മൂഡോറയടക്കം ഗുരുതരമായി പരിക്കേറ്റവർ നഷ്ടപരിഹാരത്തിനായി മുട്ടാത്ത വാതിലുകൾ ഇല്ല.ഷാർജയിലെ കഫിറ്റീരിയയിലെ ജോലിക്കിടെ അവധിയെടുത്ത് ഉള്ള സ്ഥലത്ത് ചെറിയൊരു വീടു പണിയാമെന്ന ഉദ്ദേശത്തോടെയെത്തിയ അഷറഫിന്റെ സമ്പാദ്യമെല്ലാം ചികിത്സക്കായി ചിലവഴിച്ചു. എന്നാൽ കാലിനുണ്ടായ ഗുരുതരമായ പരിക്ക് കാരണം സ്വയം നടക്കാനോ കാൽ നിലത്ത് വെയ്ക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. സ്വരൂപിച്ച സമ്പാദ്യമെല്ലാം ചികിത്സക്കായി ചിലവഴിച്ചു.ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് കഴിഞ്ഞു പോകുന്നത്.തുടർ ചികിത്സയ്ക്ക് സർക്കാറുകൾ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം അല്ലാതെ വേറെ ഒരു വഴിയും ഇല്ലെന്ന് അഷറഫ് പറയുന്നു. മക്കളുടെ വിദ്യാഭ്യാസ ചിലവിനും വീട്ടു ചിലവിനുമായി ഏറെ ബുദ്ധിമുട്ടുകയാണ് അഷറഫിനെ പോലെ അപകടത്തിന്റെ ഇരയായവർ.വിമാനാപകടം നടന്ന് വർഷം ഒന്നാകാറായിട്ടും അപകടകാരണം ഇതു വരെ പുറത്ത് വന്നിട്ടില്ല എന്നതും അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

error: Content is protected !!