
കേസിൽ സംസ്ഥാന സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാമതും എൻഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.ഇതാദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്. അന്വേഷണത്തിൽ വേവലാതിയില്ലെന്ന് മുഖ്യമന്ത്രിയും ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ സർക്കാറിനെയും പാർട്ടിയെയും ബാധിക്കില്ലെന്ന് കോടിയേരി. ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ മുഖ്യമന്ത്രിയും സർക്കാറും വൻ കുരുക്കിലാകും. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമ്മർദ്ദം അതിശക്തമാകും. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ സർക്കാറിനെ പിന്തുണക്കുമ്പോഴും അന്വേഷണ ഗതിയിൽ പാർട്ടിക്കും വലിയ ആശങ്കയുണ്ട്. വിവാദത്തിൽ ഭിന്ന നിലപാടുള്ള സിപിഐ കൂടുതൽ കടുപ്പിക്കും.