പെൺകുട്ടികളെ അറയ്ക്കല്‍ തറവാട്, മരണമുറി ഗ്രൂപ്പുകളിൽ ചേർക്കും; പീഡന കേസിൽ മൂവര്‍സംഘം അറസ്റ്റില്‍

Web Desk

സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച്‌ പീഡനത്തിരയാക്കുന്ന മൂവര്‍സംഘം അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയല്‍ കോളനിയില്‍ ചലഞ്ച് (20), കോട്ടയം മുണ്ടക്കയം പുഞ്ചവയല്‍ കോളനിയില്‍ ജോബിന്‍ (19), 17 വയസുള്ള ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ക്ലാസിനുവേണ്ടി വാങ്ങികൊടുത്ത മൊബൈലുകള്‍ വഴിയാണ് മൂവര്‍ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച്‌ പീഡനത്തിനിരയാക്കുന്നത്.

പള്ളിക്കലിലുള്ള 15 വയസുള്ള പെണ്‍കുട്ടിയെയാണ് മൂവര്‍സംഘം വലയിലാക്കിയത്. ഫേസ്ബുക്കിലൂടെയും മറ്റും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പർ കയ്യിലാക്കുകയും തുടര്‍ന്ന് റോംഗ് നമ്പരെന്ന വ്യാജേന പെണ്‍കുട്ടിയെ വിളിക്കുകയും ചെയ്തു.

ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളില്‍ കുട്ടിയെ ഉള്‍പ്പെടുത്തുകയും കുട്ടിയുടെ നമ്പർ കൈമാറുകയും ചെയ്തു. അറയ്ക്കല്‍ തറവാട്, മരണമുറി എന്നിങ്ങനെ പേരുകളുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് പെണ്‍കുട്ടിയെ ചേര്‍ത്തത്. ചാത്തന്നൂരുള്ള 17 വയസുകാരനാണ് പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടതും ഗ്രൂപ്പുകളില്‍ ചേര്‍ത്തതും.

മൊബൈല്‍ ഗെയിമിനും ലഹരി മരുന്നിനും അടിമയായ പതിനേഴുകാരന്‍ മുണ്ടക്കയത്തുള്ള ചലഞ്ച്, ജോബിന്‍ എന്നീ പ്രതികള്‍ക്ക് പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ വശീകരിച്ച്‌ ഇവരുടെ വലയിലാക്കുകയും ചെയ്തു. വീഡിയോ കോൾവഴി ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങള്‍ ചെയ്യാന്‍ പെണ്‍കുട്ടിയെ ഇവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരുടെ നിരീക്ഷണത്തിലാണ് സംഭവം പുറത്തായത്.

ഇതോടെ പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം പള്ളിക്കല്‍ സ്റ്റേഷനിലെത്തി പരാതിനല്‍കുകയായിരുന്നു. പോക്സോ, ഐ.ടി ആക്‌ട് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സഹില്‍, വിജയകുമാര്‍, ഉദയകുമാര്‍, സി.പി.ഒ മാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനന്‍, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുകയും മുണ്ടക്കയം പുഞ്ചവയല്‍ കോളനിയില്‍ നിന്ന് ചലഞ്ചിനെയും ജോബിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് 17 കാരനെ ചാത്തന്നൂരി നിന്ന് പിടികൂടി. പ്രതികളുടെ കൈയില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളെ പ്രതികള്‍ ഇത്തരത്തില്‍ വശീകരിച്ചതായി പൊലീസിന് മനസിലായി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!