3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്‌സ്; നിരന്തരം പരിശോധന നടത്തി ദ്രോഹിക്കുന്നു

News Desk

തുടര്‍ച്ചയായ പരിശോധനയില്‍ പ്രതിഷേധിച്ച് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്‌സ്. സര്‍ക്കാരുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു ധാരണ.

കഴിഞ്ഞ ഒരുമാസമായി കിറ്റെക്‌സില്‍ പലവകുപ്പുകളുടെയും കീഴില്‍ പരിശോധന നടത്തിയിരുന്നു. പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പക്ഷെ ഇത്തരത്തില്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ തുടര്‍വികസനപദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്‌സ് എംഡി പറഞ്ഞു.

2020ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 3500 കോടിയുടെ പുതിയനിക്ഷേപം സംബന്ധിച്ച ധാരണാപത്രമായിരുന്നു അന്ന് ഒപ്പിട്ടത്. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അന്ന് ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ടത്. ഇതില്‍ ഏറ്റവും വലിയ പ്രോജക്ട് കിറ്റെക്‌സിന്റെതായിരുന്നു.

error: Content is protected !!