ട്വിറ്ററിനെതിരെ യു.പി. പൊലീസ് സുപ്രീംകോടതിയിലേക്ക്

News Desk

ട്വിറ്ററിന്റെ എം.ഡി. മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ നടപടി ചോദ്യം ചെയ്ത് യു.പി. പൊലീസ് സുപ്രീംകോടതിയില്‍. കര്‍ണാടക ഹൈക്കോടതി നടപടി ചോദ്യം ചെയ്തുകൊണ്ടാണ് യു.പി.പൊലീസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

യു.പിയില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട വൃദ്ധനെ മര്‍ദ്ദിച്ച ഒരു വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ട്വിറ്ററിനെതിരെ യു.പി. പൊലീസ് കേസെടുത്തത്. സംഭവത്തില്‍ മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യാന്‍ യു.പി. പൊലീസ് നീക്കം നടത്തുന്നതിനിടെ മഹേശ്വരിക്ക് കര്‍ണാടക ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിക്കുകയായിരുന്നു.

മനീഷ് മഹേശ്വരിയോട് ഗാസിയാബാദിലെത്താന്‍ യു.പി പൊലീസ് ആവശ്യപ്പെട്ടെങ്കിലും
ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ജൂണ്‍ 29 വരെ ട്വിറ്റര്‍ എം.ഡിക്കെതിരെ അറസ്റ്റടക്കമുള്ള നടപടികള്‍ ഉണ്ടാകരുതെന്നും യു.പി. പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.

ഇടക്കാല സംരക്ഷണം നല്‍കുന്നതിനെ എതിര്‍ത്ത യു.പി. പൊലീസ് ഇത് മുന്‍കൂര്‍ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു. എന്നാല്‍ അന്വേഷണം തടയുന്നില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പൊലീസ് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് വെര്‍ച്വല്‍ വഴി ചെയ്യാമെന്നും കോടതി പറഞ്ഞിരുന്നു.

error: Content is protected !!