
News Desk
കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ പങ്കെടുത്തു. മൂന്ന് വർക്കിങ് പ്രസിഡന്റുമാരും സുധാകരനൊപ്പം ചുമതല ഏറ്റെടുത്തു.
ഉച്ചയ്ക്ക് ശേഷം സുധാകരന്റെ അധ്യക്ഷതയിൽ നേതൃയോഗം ചേരും. സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, ഹൈക്കമാന്റ് തീരുമാനങ്ങളിൽ അതൃപ്തരായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാന്റ് പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കെ സുധാകരൻ ചുമതല ഏറ്റെടുത്തത്. രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുധാകരൻ കെപിസിസി ആസ്ഥാനത്ത് എത്തിയത്. തുടർന്ന് സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനയുൾപ്പെടെയുളള കാര്യങ്ങളിൽ പ്രാഥമിക ചർച്ചയുണ്ടാകും. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാകുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരൻ. സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി സംസ്ഥാനത്ത് എത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ അതൃപ്തരായ നേതാക്കളുമായി ആശയവിനിമയം നടത്തിയേക്കും. പുനഃസംഘടനയിൽ ഹൈകമാൻഡ് നിലപാട് താരിഖ് അൻവർ നേതാക്കളോട് വിശദീകരിക്കും.