അധിക ശമ്പളം വാങ്ങി; കാലിക്കറ്റ് മുന്‍ വി.സി ഡോ.എം അബ്ദുള്‍ സലാമിനെതിരെ നടപടി

Web Desk

ശമ്പളവും പെന്‍ഷനും ഒന്നിച്ചുവാങ്ങിയ സംഭവത്തില്‍ കാലിക്കറ്റ് മുന്‍ വി.സി ഡോക്ടര്‍ എം. അബ്ദുള്‍ സലാമിനെതിരെ നടപടി. സലാം അധികമായി വാങ്ങിയ 25 ലക്ഷം രൂപ തിരികെ ഈടാക്കും. നേരത്തെ ഇത് സംബന്ധിച്ച് കോഴിക്കോട് സര്‍വകലാശാല സിന്‍ഡികേറ്റ് തീരുമാനം എടുത്തിരുന്നു. തുടര്‍ന്ന് സലാം കോടതിയെ സമീപിച്ചെങ്കിലും സിന്‍ഡികേറ്റിന്റെ തീരുമാനം കോടതി ശരിവെയ്ക്കുകയായിരുന്നു. ഇതോടെയാണ് 25 ലക്ഷം രൂപ തിരികെ പിടിക്കാന്‍ സര്‍വകലാശാല കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. കാര്‍ഷിക സര്‍വകലാശാല പ്രെഫസറായിരുന്ന സലാം ഇവിടെ നിന്ന് മുഴുവന്‍ പെന്‍ഷനും വാങ്ങിയിരുന്നു.

ഇതേസമയത്ത് തന്നെയാണ് വി.സി എന്ന നിലയില്‍ സലാം ശമ്പളവും വാങ്ങിയത്. നിലവില്‍ ബി.ജെ.പി നേതാവാണ് ഡോക്ടര്‍ എം.അബ്ദുള്‍ സലാം. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സലാം മത്സരിച്ചിരുന്നു.

error: Content is protected !!