സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രി നിയമസഭയില്‍

Web Desk

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അനുമതി വൈകുന്നത്. പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേതീരുവെന്നും പിണറായി പറഞ്ഞു.പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിനായി കല്ലിടുന്നതോടൊപ്പം ജിയോ ടാഗിങ്ങ് അടക്കുമുളള നൂതനമാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീടുകള്‍, മരങ്ങള്‍ മതിലുകള്‍ മുതലായ സ്ഥലങ്ങളില്‍ അടയാളങ്ങള്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമുതല്‍ നശിപ്പിച്ച കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത്. ഇത് പിന്‍വലിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ല. കെ റെയില്‍ എന്നത് നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് അനുയോജ്യമായ കാര്യമാണ്. അതിന്റെ ഭാഗമായാണ് അത്തരം ഒരുനിര്‍ദേശം വച്ചത്. അക്കാര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടല്‍ വന്നപ്പോള്‍ കുറച്ചൊന്നു ശങ്കിച്ചുനില്‍ക്കുന്നണ്ട്. ഏത് ഘട്ടത്തിലായാലും ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി തരേണ്ടിവരും. തന്നേതീരൂ. ഇപ്പോള്‍ തന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടിവരും. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. പക്ഷെ അനുമതി തരേണ്ടവര്‍ അനുമതി ഇപ്പോള്‍ തരാന്‍ തയ്യാറല്ലെന്ന സമീപനം സ്വീകരിക്കുമ്പോള്‍ ഞങ്ങളിതാ ഇപ്പോ നടത്തുന്നുവെന്ന് പറയാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!