തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രിം കോടതി

WebDesk

കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രിം കോടതി. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ രീതിയില്‍ ദയാവധം ചെയ്യാന്‍ അനുമതി നല്‍കണം എന്ന ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലായ് 12 പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. ജൂലൈ 7 നകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
കണ്ണൂരില്‍ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും കണ്ണൂര്‍ ജില്ല പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി പി ദിവ്യ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ദൃശ്യങ്ങള്‍ കാണാന്‍ കോടതി തയ്യാറായില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് അപേക്ഷ പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനം ഇപ്പോഴും തെരുവുനായ അക്രമണങ്ങളുടെ കടുത്ത ഭീതിയിലാണ്. തെരുവ് നായ്ക്കളെ പേടിച്ച് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും തെരുവുനായ ശല്യം തടയാന്‍ ഇടപെട അനിവാര്യമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പ്രതികരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായതില്‍, മനുഷ്യാവകാശ കമ്മീഷന്‍ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്.

error: Content is protected !!