കൊവിഡ് വ്യാപനത്തില്‍ പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Web Desk

തൃശൂര്‍ പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. സുരക്ഷയ്ക്കായി 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നു , സ്വരാജ് റൗണ്ട് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തൃശൂര്‍ പൂര പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.

തൃശൂര്‍ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളു എന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം ആയി.

സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടത്തണമെന്നും നിര്‍ദേശമുണ്ട്. പൂര വിളംബരത്തിന് അമ്പതു പേര്‍ മാത്രമാകും പങ്കെടുക്കുക.

പൂരം നിയന്ത്രണങ്ങളോടെയാകും നടത്തുക എന്ന് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. തൃശൂര്‍ പൂര പ്രദര്‍ശന നഗരിയിലെ വ്യാപാരികളും തൊഴിലാളികളും അടങ്ങിയ 18 പേര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പൂരം കഴിയുന്നത് വരെ പൂര പ്രദര്‍ശനം നിര്‍ത്തിവെക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!