
newsdesk
മുക്കം: മാർക്കറ്റിലെ ഫേമസ് ചിക്കൻ സ്റ്റാളിൽ മോഷണം നടത്തി മുങ്ങിയ പ്രതി നെയ്യാറ്റിൻകര സ്വദേശി ഗിരീഷിൻ്റെ ക്രൂരതകൾ വെളിപ്പെടുത്തി ഒപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിൻ്റെ ഭാഗമായി തന്നെ കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചതെന്ന് വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് പറയുന്നു.
യുവാവിനെ മുറിക്കുള്ളിലാക്കി പുറത്തുനിന്ന് പൂട്ടിയ ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് പ്രതി രക്ഷപ്പെട്ടത്. വലിയൊരു ദുരന്തത്തിൽ നിന്നാണ് ഈ യുവാവ് രക്ഷപെട്ടത്. ക്രൂരമായ കൊലപാതകശ്രമം കൂടിയാണ് പ്രതി ഇവിടെ നടത്തിയിരിക്കുന്നത്.ചിക്കൻ കടയിലെ ജീവനക്കാരൻ വെസ്റ്റ് ബംഗാൾ സ്വദേശി യാമിൻ എസ് കെ യാണ് പ്രതിക്കെതിരെ പൊലീസിന് മൊഴി നൽകിയത്.
കേസ് അന്വേഷിച്ച മുക്കം എസ്.ഐ ശ്രീരാഗ്, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ അനീസ്, തൊൽഹത്ത്, ഷിനോജ് എന്നിവരടങ്ങിയ സംഘം 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയും ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.