
newsdesk
കോഴിക്കോട്: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലും ബുക്കിംഗിലും മെയ് ഒന്ന് മുതൽ വലിയ മാറ്റങ്ങൾ വരുന്നു. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.
ഗ്യാസ് ബുക്കിങ്ങിന്റെ സമയ പരിധിയിലാണ് പ്രധാന മാറ്റം വരുന്നത്. പുതിയ നിയമപ്രകാരം, നഗരപ്രദേശങ്ങളില്‍ ഒരു സിലിണ്ടർ ബുക്ക് ചെയ്ത് അടുത്ത ബുക്കിംഗിനായി 25 ദിവസ്സം കാത്തിരിക്കണം. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമീണ മേഖലകളില്‍ ഈ കാലാവധി 45 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നത്.
സിലിണ്ടറുകളുടെ വിതരണം കൂടുതല്‍ സുതാര്യമാക്കാൻ ഡെലിവറി ഓതന്റിക്കേഷൻ കോഡ് സംവിധാനം നിർബന്ധമാക്കി. സിലിണ്ടർ വിതരണത്തിനായി എത്തുമ്പോള്‍ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ കോഡ് കൈമാറിയാല്‍ മാത്രമേ സിലിണ്ടർ ലഭിക്കുകയുള്ളൂ.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കും സബ്‌സിഡി ആനുകൂല്യം കൈപ്പറ്റുന്ന മറ്റുള്ളവർക്കും ആധാർ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് ഇ-കെവൈസി നിർബന്ധമാക്കി. ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്തവർ എത്രയും വേഗം ഇത് ചെയ്യേണ്ടതാണ്. സബ്‌സിഡി തടസ്സമില്ലാതെ ലഭിക്കാൻ ഇത് അത്യാവശ്യമാണ്.
പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ മേഖലയിലെ വിതരണക്ഷാമം, ഡെലിവറി കാലതാമസം, വിലക്കയറ്റം എന്നിവ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് ബുക്കിങ് നിയമങ്ങളിലും മാറ്റം വരുത്തുന്നത്. വിവിധ റിപ്പോർട്ടുകള്‍ പ്രകാരം, ഇന്ത്യൻ ഓയില്‍, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ തുടങ്ങിയ എണ്ണ വിപണന കമ്പനികള്‍ എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ചർച്ച ചെയ്യുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.