പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി

കൊച്ചി : ഉദ്യോഗാർത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാൽ അന്വേഷണം നടത്താൻ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സർട്ടിഫിക്കറ്റ് നൽകിയത് എന്നതുൾപ്പെടെ സംശയം തോന്നിയാൽ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജൻസിക്കോ വിഷയം റഫർ ചെയ്യണം. ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു നാടാർ വിഭാഗത്തിനായി നീക്കിവെച്ച ഫയർമാൻ തസ്‌തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരിൽ നിഷേധിച്ച പിഎസ് സി നടപടി ചോദ്യം ചെയ്‌ത്‌ തിരുവനന്തപുരം സ്വദേശി എസ് പി അനു സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 2015 ൽ അനുവിന് ആദ്യം ജയിൽ വാർഡനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയർമാനായി സെലക്ഷൻ ലഭിച്ചപ്പോൾ വാർഡൻ ജോലി രാജിവെച്ചു. ഒരു വർഷത്തിന് ശേഷമാണ് ജാതി തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി എസ് സി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

error: Content is protected !!