മഹാരാഷ്ട്ര എൻസിപി അധ്യക്ഷനായി ലോക്‌സഭാ എംപി സുനിൽ തത്കരെയെ നിയമിച്ച് അജിത് പവാർ വിഭാഗം

WebDesk

മഹാരാഷ്ട്ര നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനായി ലോക്‌സഭാ എംപി സുനിൽ തത്കരെയെ നിയമിച്ച് അജിത് പവാർ വിഭാഗം. ജയന്ത് പാട്ടീലിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി സുനിൽ തത്കറെയെ പാർട്ടി അധ്യക്ഷനായി നിയമിച്ചതായി വിമത എൻസിപി വിഭാഗത്തിന്റെ ഭാഗമായ പ്രഫുൽ പട്ടേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനിൽ പാട്ടീലിനെ പാർട്ടി ചീഫ് വിപ്പായും നിയമിച്ചു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ക്യാമ്പ് മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ചേർന്നതിന് പിന്നാലെയാണ് സുനിൽ തത്കറെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായത്. ജയന്ത് പാട്ടീൽ ഉടൻ സുനിൽ തത്‌കരെയെ ചുമതല ഏൽപ്പിക്കണമെന്നും മഹാരാഷ്ട്രയിൽ നിന്നുള്ള എല്ലാ തീരുമാനങ്ങളും സുനിൽ തത്‌കരെയായിരിക്കും എടുക്കുകയെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
“മഹാരാഷ്ട്രയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും. എല്ലാ നിയമസഭാംഗങ്ങളുടെയും ജില്ലാ പരിഷത്ത് നേതാക്കളുടെയും യോഗവും ഞാൻ വിളിച്ചിട്ടുണ്ട്” – പാർട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ തത്കരേ പറഞ്ഞു. അതേസമയം ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയും മറ്റ് പരിപാടികളിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത എംപിമാരായ പ്രഫുൽ പട്ടേലിനും സുനിൽ തത്‌കറെയ്‌ക്കും എതിരെ ശരദ് പവാർ വൻ നടപടി സ്വീകരിച്ചു.
ഈ രണ്ട് വലിയ നേതാക്കളെയും ശരദ് പവാർ നേരിട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ നടപടി സ്വീകരിച്ചുവെന്നാരോപിച്ചാണ് ശരദ് പവാർ നടപടി സ്വീകരിച്ചത്. മൂന്ന് എൻസിപി എംപിമാരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ഇതിൽ രണ്ട് എംപിമാർക്കെതിരെ നടപടി വേണമെന്ന് പാർട്ടി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സുപ്രിയ സുലെ ശരദ് പവാറിനോട് നിർദ്ദേശിച്ചിരുന്നു.

error: Content is protected !!