
WebDesk
എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ അട്ടപ്പാടി കോളജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് വിവരം. ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് മറുപടി നൽകി. ആരാണ് ഇത് പറഞ്ഞതെന്ന് വിദ്യ ചോദിച്ചു. മഹാരാജാസ് കോളജ് എന്ന് അധികൃതരാണ് ഇക്കാര്യം അറിയിച്ചതെന്ന് അട്ടപ്പാടി കോളജ് അധികർ അറിയിച്ചപ്പോൾ താൻ അന്വേഷിക്കട്ടെ എന്ന് വിദ്യ മറുപടി നൽകി. വിദ്യയും കോളജ് അധികൃതരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ പൊലീസ് പരിശോധിക്കും.
വ്യാജ രേഖ കേസിൽ അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പാലക്കാട് സിജെഎം കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. അട്ടപ്പാടി കോളജിലെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.
ഇന്നലെ കോളേജിൽ എത്തിയ പൊലീസ് സംഘം വിദ്യ കോളേജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നില്ല. നേരത്തെ പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കോളേജിൽ എത്തിയപ്പോൾ സിസി ടി വി ദൃശ്യങ്ങൾക്ക് അഞ്ചുദിവസത്തെ മാത്രമേ ബാക്കപ്പ് ഉള്ളൂ എന്ന് കോളജിലെ ചിലർ പറഞ്ഞു എന്നാണ് ഇതിന് കാരണമായി പൊലീസ് പറഞ്ഞത്. എന്നാൽ, ദൃശ്യങ്ങൾക്ക് 12 ദിവസത്തെ ബാക്കപ്പ് ഉണ്ടെന്നും, ഹാർഡ് ഡിസ്ക്കിൽ ദൃശ്യങ്ങൾ ഉണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഇതോടെയാണ് കോളജ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും, തെറ്റായ മൊഴികൾ നൽകി എന്ന വാദവുമായി പൊലീസ് രംഗത്തെത്തിയത്. യഥാർത്ഥത്തിൽ ആദ്യഘട്ടത്തിൽ പൊലീസിന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ ഉൾപ്പെടെ വീഴ്ച ഉണ്ടായിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ട് കോളേജിലെ ചിലർ സിസിടിവിക്ക് അഞ്ചുദിവസത്തെ ബാക്കപ്പ് ഉള്ളൂ എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതും ദുരൂഹമാണ്. അതേസമയം, ക്യാമറ ദൃശ്യങ്ങളിൽ വിദ്യക്കൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇയാൾ ആരാണ് എന്നതും ദുരൂഹമായി തുടരുകയാണ്.