
WebDesk
അതിജീവിത കൂറുമാറിയിട്ടും ബലാത്സംഗക്കേസ് പ്രതിയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്ര താനെയിലെ ജില്ലാ കോടതിയാണ് 18കാരിയായ അനന്തരവളെ ബലാത്സംഗം ചെയ്ത 42 വയസുകാരനെ 10 വർഷം തടവിനു ശിക്ഷിച്ചത്. തടവിനു പുറമെ 6000 രൂപ പിഴയും ഒടുക്കണം.
2019 ഒക്ടോബറിലാണ് സംഭവം നടന്നത്. അനാഥയായ അനന്തരവളെയാണ് ഇയാൾ നിരന്തരമായി ഉപദ്രവിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. അനാഥാലയത്തിൽ നിന്ന് അമ്മാവൻ്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഇത് പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. അനാഥാലയത്തിൽ തിരികെപോയ പെൺകുട്ടി പിന്നീട് വിവരം സുഹൃത്തിനോട് വെളിപ്പെടുത്തി. വിവരം അനാഥാലയം അധികൃതർ അറിയുകയും കേസ് കൊടുക്കുകയുമായിരുന്നു. കേസ് വിസ്താരത്തിനിടെ പെൺകുട്ടി കൂറുമാറിയിരുന്നു. മൂന്ന് സാക്ഷികൾ മൊഴികളിൽ ഉറച്ചുനിന്നു. മെഡിക്കൽ റിപ്പോർട്ടുകളും പ്രതിക്ക് എതിരായതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ജില്ലാ സെഷൻസ് ജഡ്ജി രചിന തെഹ്‌റയാണ് വിധി പുറപ്പെടുവിച്ചത്.