സ്കൂള്‍ബസിൽ സഹപാഠി വെന്തുമരിച്ചത് നേരില്‍ കണ്ടു; ബസുകൾക്ക് സ്മാര്‍ട് സിസ്റ്റം കണ്ടുപിടിച്ച് എട്ടാം ക്ലാസുകാരൻ

സ്കൂള്‍ ബസ്സിനകത്ത് സഹപാഠി വെന്തുമരിച്ചത് നേരില്‍ കണ്ട എട്ടാംക്ലാസ്സുകാരന്‍ അലട്ടുന്ന ഓർമകളിൽ തളർന്നില്ല പകരം ഇനിയൊരു വിദ്യാര്‍ത്ഥിക്ക് ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള വഴിതേടി സ്വന്തം പേരില്‍ സ്മാര്‍ട് സിസ്റ്റം കണ്ടുപിടിച്ചിരിക്കുകയാണ് സബീല്‍ എന്ന ഈ ഏട്ടാം ക്ലാസ്സുകാരൻ.

സബീല്‍ സ്മാര്‍ട് സിസ്റ്റം സ്കൂള്‍ ബസുകളില്‍ ഘടിപ്പിക്കാനൊരുങ്ങുകയാണ്. സമപ്രായക്കാര്‍ മൊബൈലില്‍ ഗെയിംമുംകളിച്ച് നടക്കുമ്പോള്‍ സബീലെന്ന പതിമൂന്നുകാരന്‍ ഇലക്ട്രോണിക്സ് ലോകത്ത് കണ്ടുപിടിത്തങ്ങള്‍ക്കിടയിലാണ്.

ബസ് അധികൃതരുടെ അശ്രദ്ധമൂലം കഴിഞ്ഞ വര്‍ഷം ജൂണില്‍ സഹപാഠിക്കുണ്ടായ ദാരുണ മരണമാണ് ഈ എട്ടാംക്ലാസുകാരന് സബീല്‍സ് സ്മാര്‍ട്ട് വിജിലന്‍റ് സിസ്റ്റം കണ്ടുപിടിക്കാന്‍ പ്രചോദനമായത്. ബസില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി ബാക്കിയായാല്‍ ഉപകരണം പോലീസിലേക്കും, സ്കൂള്‍ അധികൃതരിലേക്കും വിവരമെത്തിക്കും, ഒപ്പം വാതിലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തും ഭാവിയിൽ സ്‌കൂൾ ബസ്സിൽ നടക്കുന്ന എല്ലാ ശിശുമരണങ്ങളും തടയാൻ തന്‍റെ കണ്ടുപിടുത്തം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ത്ഥി.

ഒരു കുഞ്ഞന്‍ കളിപ്പാട്ടത്തിനകത്താണ് സബീലിന്‍റെ ഈ പരീക്ഷണങ്ങളെല്ലാം. സ്മാര്‍ട്ട് ഉപകരണം ദുബായ് ആര്‍ടിഎയ്ക്കു മുന്നില്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. അഭിനന്ദനങ്ങള്‍ക്കു പുറമെ വിശദമായ പഠനങ്ങള്‍ക്കു ശേഷം വൈകാതെ തന്നെ ഈ ഉപകരണം സ്‌കൂൾ ബസ് റെഗുലേറ്ററി സിസ്റ്റത്തിന്‍റെ ഭാഗമാക്കുമെന്ന ഉറപ്പും നല്‍കിയാണ് കുട്ടി ശാസ്ത്രജ്ഞനെ അധികാരികള്‍ തിരിച്ചയച്ചത്.

തൃശ്ശൂര്‍ സ്വദേശികളായ ബഷീര്‍ മൊയ്ദീന്‍ സബീദ ദമ്പതികളുടെ ഇളയമകന്‍ ദുബായി ന്യൂ ഇന്ത്യന്‍ മോഡല്‍സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഓണ്‍ലൈന്‍ ക്ലാസുകഴിഞ്ഞാല്‍ സബീല്‍ നേരെ പണിപ്പുരയിലേക്ക് കടക്കും. സോളാര്‍ കാര്‍. ഫാന്‍ തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങള്‍ ചെറിയപ്രായത്തിനിടയില്‍ ഈ മിടുക്കന്‍ നടത്തിയിട്ടുണ്ട്.

error: Content is protected !!