മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

WebDesk

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ (75) അന്തരിച്ചു. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷം 1980-ല്‍ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി.
മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പൊന്നറ ശ്രീധര്‍ മൊമ്മോറിയല്‍ അവാര്‍ഡ്, പട്ടംതാണുപിള്ള ട്രസ്റ്റ് അവാര്‍ഡ്, പി. ഭാസ്‌കരന്‍ മെേമ്മാറിയല്‍ അവാര്‍ഡ്, ചട്ടമ്പിസ്വാമി സ്മാരക അവാര്‍ഡ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന്‍ സ്മാരകസമിതി അവാര്‍ഡ്, ചലഞ്ച് മെമ്മോറിയല്‍ അവാര്‍ഡ്, അടൂര്‍ഭാസി കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ്, റോട്ടറിക്ലബ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഫ്രാന്‍സ്, ചൈന, യു.എസ്, റഷ്യ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1999-ല്‍ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയോടൊപ്പം പോയ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ച് ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ- രാധാമണി അമ്മ.

error: Content is protected !!