
Web Desk
തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത് ആശങ്ക പരത്തിയെങ്കിലും തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് അവർ സുരക്ഷിതരായി എത്തിയെന്ന വാർത്ത ആശ്വാസമായി. കടലിൽ പോയ മുഹമ്മദ് ഹനീഫ , മീരാസാഹിബ് , അൻവർ എന്നിവരെയാണ് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ഇവർ വിഴിഞ്ഞത്ത് നിന്നും കടലിൽ പോയത്.പ്രതികൂല കാലാവസ്ഥയിൽ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ തമിഴ്നാട് ഇരവിപുരത്തിനടുത്ത് 2 നോട്ടിക്കൽ മൈൽ ഉള്ളിൽ സെന്റ് നിക്കോളസ് എന്ന മത്സ്യ ബന്ധന ബോട്ടിലെ ജീവനക്കാർ ഇവരെ കാണുകയായിരുന്നു. ബോട്ടിലെ ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് മാർക്കോസ്, ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടിലെ 10 അംഗ സംഘവും കോസ്റ്റൽ പൊലീസും ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവർ ഞായറാഴ്ച ഉച്ചയോടെ വിഴിഞ്ഞത്ത് എത്തി.