പിറവത്ത് എല്‍ഡിഎഫിന് വിജയം; നഗരസഭ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി

Web Desk

പിറവം നഗരസഭ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി. നഗരസഭ 14-ാം ഡിവിഷന്‍ ഇടപ്പള്ളിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഡോ. അജേഷ് മനോഹര്‍ വിജയിച്ചു. യുഡിഎഫിലെ അരുണ്‍ കല്ലറയ്ക്കലിനെയാണ് അജേഷ് തോല്‍പ്പിച്ചത്. 26 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ത്ഥി അജേഷ് വിജയിച്ചത്.
എല്‍ഡിഎഫ് കൗണ്‍സിലര്‍ ജോര്‍ജ് നാരേകാടന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പി സി വിനോദായിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ 116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോര്‍ജ് നാരേകാടന്‍ ജയിച്ചത്.

നഗരസഭ മുന്‍ കൗണ്‍സിലര്‍ ,എം ജി യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, തലയോലപ്പറമ്പ് ഡി ബി കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കടുത്തുരുത്തി പോളിടെക്‌നിക് യൂണിയന്‍ ചെയര്‍മാന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, സിപിഐഎം ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ അജേഷ് മനോഹര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ സിപിഐ എം മുളക്കുളം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിരുദാനന്തര ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡോക്ടറേറ്റുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും നഗരസഭയുടെ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്. നഗരസഭയിലെ 27 ഡിവിഷനുകളില്‍ 13 വീതം സീറ്റുകളാണ് എല്‍ഡിഎഫിനും യുഡിഎഫിനുമുള്ളത്.

error: Content is protected !!