Site icon CTV Online

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചു, ദളിത് ബാലനെ മരത്തിൽ കെട്ടിയിട്ട് തല്ലി പൂജാരി

Web Desk

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിന്റെ പരിസരത്താണ് സംഭവം. കുട്ടി കരയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് പൂജാരിക്കെതിരെ കേസെടുത്തു.വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് ദളിത് ബാലനെ പൂജാരി രാകേഷ് ജെയിൻ മരത്തിൽ കെട്ടിയിട്ടത്. കുട്ടി ഓടിപ്പോകാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു. എന്നാൽ ക്ഷേത്ര ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ, പൂജാരി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയാണ് ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു.പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാകേഷ് ജെയിനിനെതിരെ കേസെടുത്തതായി മോത്തി നഗർ പൊലീസ് അറിയിച്ചു. കുറ്റാരോപിതനായ പൂജാരിക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version