
newsdesk
കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോടികൾ തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റുചെയ്തു. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് ബുധനാഴ്ച ബെംഗളൂരു എയർപോർട്ടിൽ പിടിയിലായത്. കോഴിക്കോട് സ്വദേശിയിൽനിന്ന് 5.20 കോടി രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽബാബുവും ചേർന്ന് കൈക്കലാക്കിയെന്നാണ് പരാതി.
ഓഹരി വിപണിയിൽ നിക്ഷേപിക്കാനായി 2023 ഒക്ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. വൻലാഭം വാഗ്ദാനം ചെയ്താണ് ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്ന് പരാതിക്കാരൻ പറയുന്നു.
ലാഭമോ, നിക്ഷേപത്തുകയോ തിരികെ കിട്ടാതായതിനെത്തുടർന്നാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ ഒരു കോടി 58 ലക്ഷം രൂപ തിരികെ നൽകി. ബാക്കി പണം നൽകാതെ ഫൈസൽബാബു വിദേശത്തേക്ക് മുങ്ങിയെന്ന് പരാതിക്കാരൻ പറയുന്നു.
