Site icon CTV Online

ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവം ;പ്രതിയെ റിമാൻഡ് ചെയ്തു

Report: News Desk

മുക്കം :ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു.പഴം പറമ്പിൽ കഴിഞ്ഞദിവസം പുലർച്ചെ ഉറങ്ങികിടക്കുന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതി ഷഹീറിനെയാണ് റിമാൻഡ് ചെയ്തത്.

കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് ചൊവ്വാഴ്ച നാടിനെ നടുക്കിയ സംഭവം നടന്നത്. നാട്ടിക്കല്ലിങ്ങൽ ഷഹീർ ഭാര്യ മുഹ്സിലയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

ഉറങ്ങിക്കിടക്കുകയായിരുന്ന മുഹ്സിലയുടെ കഴുത്തിൽ ഷഹീർ കത്തി കൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴുത്തിൽ കുത്തേറ്റ മുഹ്സില ഷഹീറിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി വാതിലിനടുത്തേക്ക് ഓടി. പിന്നാലെ എത്തിയ ഷഹീർ കഴുത്തിന് പിന്നിലും കത്തി കൊണ്ട് കുത്തുകയായിരുന്നു. മുറിയിൽ നിന്നും മുഹ്സിലയുടെ നിലവിളി കേട്ട് ഷഹീറിന്റെ മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല.


തുടർന്ന്, ഷഹീറിന്റെ പിതാവ് അയൽവാസികളെ വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ വാതിൽ തുറന്ന ഷഹീർ കത്തിയുമായി പുറത്തേക്ക് ഓടി. മാതാപിതാക്കൾ മുറിയുടെ അകത്ത് കയറി നോക്കിയപ്പോഴാണ് കഴുത്തിൽ മുറിവേറ്റ് പിടയുന്ന മുഹ്സിലയെ കണ്ടത്. ഓടിക്കൂടിയ ഷഹീറിന്റെ സഹോദരങ്ങളും അയൽവാസികളും മുഹ്സിലയെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുറത്തേക്ക് ഓടിയ ഷഹീറിനെ സഹോദരൻ ബൈക്കിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സഹോദരനെ കണ്ട് ഓടുന്നതിനിടെ പറമ്പിലെ വലിയ കുഴികിൽ വീണ ഷഹീറിന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംശയ രോഗമാണ് കൊലപാതകത്തിന് കാരണം.

Exit mobile version