Site icon CTV Online

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബാര്‍ല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

WebDesk

ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കം തുടര്‍ന്ന് ബിജെപി. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബാര്‍ല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ബാര്‍ല മലയാറ്റൂര്‍ പള്ളിയിലും സന്ദര്‍ശനം നടത്തിയിരുന്നു. 2014 മുതല്‍ രാജ്യത്ത് ക്രിസ്ത്യന്‍ ജനവിഭാഗം സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
കേന്ദ്രമന്ത്രി നേരിട്ടെത്തി കര്‍ദിനാളിനെ നേരില്‍ കണ്ട് സംസാരിച്ചെങ്കിലും രാഷ്ട്രീയ കാര്യം സംസാരിച്ചോ എന്ന കാര്യത്തില്‍ ഇരുവരും വ്യക്തത വരുത്തിയിട്ടില്ല. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കൂടിക്കാഴ്ച നടന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താന്‍ ഇരുവരും തയ്യാറായിട്ടില്ല. ക്രൈസ്തവ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയും ക്രൈസ്തവ മതമേലധ്യക്ഷന്മാര കണ്ടും ക്രിസ്ത്യന്‍ വിഭാഗങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കാനാണ് ബിജെപിയുടെ തുടര്‍നീക്കവും.
ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നത് എന്നായിരുന്നു മലയാറ്റൂര്‍ ദേവാലയം സന്ദര്‍ശിച്ച ശേഷം കേന്ദ്രമന്ത്രിയുടെ പ്രതികരണം. മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ എത്തിയ മന്ത്രി പള്ളി വികാരി ഫ വര്‍ഗീസ് മണവാളനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണനും ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. 2014 ന് ശേഷം രാജ്യത്ത് ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് എതിരെ കാര്യമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല എന്നും ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്നും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു.
ദേവാലയം സന്ദര്‍ശിച്ച ശേഷം മന്ത്രി പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസാദം പദ്ധതിയുടെ ഗുണം മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന് ലഭിച്ചിരുന്നില്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയാണ് കാരണമെന്നും ബിജെപി ആരോപിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടയാണ് കേന്ദ്ര മന്ത്രിയുടെയും സന്ദര്‍ശനങ്ങള്‍.

Exit mobile version