Site icon CTV Online

പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും മര്‍ദനം

WebDesk

പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം തിയേറ്റര്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന എം ജി ഹോട്ടല്‍ ഉടമ മുരുകനെയും ഭാര്യയേയുമാണ് മൂന്നഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മദ്യപിച്ചെത്തിയ അക്രമി സംഘം കട അടിച്ചു തകര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ എത്തിയ, പ്രദേശവാസി തന്നെയായ ഒരാള്‍ പൊറോട്ട പാഴ്സല്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചുട്ടുകൊണ്ടിരുന്ന ചൂടുള്ള പൊറോട്ട പാക്ക് ചെയ്യുന്നതിനിടയില്‍, പൊറോട്ട ആവശ്യപ്പെട്ട വ്യക്തി പുറത്തേക്ക് പോയി. പിന്നീട് 15 മിനിട്ടുകള്‍ക്ക് ശേഷം മറ്റു രണ്ടു പേരെയും കൂട്ടി കടയിലേക്ക് എത്തി. ഓര്‍ഡര്‍ ചെയ്ത സാധനം ആവശ്യപ്പെട്ടു. കടയില്‍ ഉണ്ടായിരുന്ന ജീവനക്കാരന്‍ പാഴ്സല്‍ എടുത്തു നല്‍കിയതോടെ പൊറോട്ടക്ക് ചൂടില്ല എന്ന് പറഞ്ഞുകൊണ്ട് തട്ടിക്കയറുകയും വേറെ പൊറോട്ട വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പൊറോട്ട ചൂടുള്ളതാണ് എന്ന് കടക്കാര്‍ പറഞ്ഞതോടെ കടയുടമയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഭര്‍ത്താവിനെ മര്‍ദിക്കുന്നതു കണ്ടുകൊണ്ട് തടയാനെത്തിയ കട ഉടമ മുരുകന്റെ ഭാര്യ ഗീതയേയും കയ്യേറ്റം ചെയ്യുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. സാരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരുകന്റെ ചെവിക്ക് പിന്നിലായി 16 തുന്നല്‍ ഉണ്ട്. കാലിലെ ഞരമ്പ് മുറിഞ്ഞു പോവുകയും വിരലില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുരുകനും ഭാര്യയും കോയിപ്പുറം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല എന്നാണ് ആരോപണം.

Exit mobile version