Site icon CTV Online

ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് വാദം; മധു കേസിലെ 36-ാം സാക്ഷിയും കൂറുമാറി

Web Desk

അട്ടപ്പാടി മധു വധക്കേസില്‍ മുപ്പതിയാറാം സാക്ഷി അബ്ദുള്‍ ലത്തീഫ് കൂറുമാറി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 21 ആയി. മധു കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് കോടതിയില്‍ സാക്ഷി പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് താനല്ലെന്നാണ് അബ്ദുള്‍ ലത്തീഫിന്റെ വാദം. ദൃശ്യങ്ങളും സാക്ഷിയുടെ പാസ്‌പോര്‍ട്ടിലെ ഫോട്ടോയും ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സാക്ഷി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ മുന്‍പ് കൂറുമാറിയ സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ വിസ്തരിക്കാനും കോടതി തീരുമാനിച്ചു. നാളെയാകും വിസ്താരം നടക്കുക. നാളെ ഹാജരാകാന്‍ ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴി നല്‍കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് 29ാം സാക്ഷി സുനില്‍ കുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില്‍ കോടതിയെ കബളിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ പ്രാഥമിക വാദവും ഇന്നലെ നടന്നു. ഇന്ന് വിശദമായ വാദം കോടതിയില്‍ നടക്കും. വാഗ്വാദങ്ങള്‍ക്കൊടുവില്‍ നേരത്തെ കാണിച്ച ദൃശ്യത്തിലുളളത് താനാണെന്നും മധു മര്‍ദ്ദനമേറ്റിരിക്കുന്നത് കണ്ടിരുന്നുവെന്നും സുനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞു.ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

Exit mobile version