Site icon CTV Online

പന്തെടുക്കാന്‍ ചെന്ന പത്ത് വയസുകാരന്‍റെ കാല്‍ അയല്‍വാസി തല്ലിയൊടിച്ചതായി പരാതിപൂണിത്തുറ സ്വദേശി അനില്‍കുമാറിന്‍റെ മകന്‍ നവീനാണ് പരിക്കേറ്റത്

കൊച്ചി: എറണാകുളം മരടിൽ ഫുട്ബോള്‍ കളിക്കുന്നതിനെ തെറിച്ചു പോയ പന്തെടുക്കാന്‍ ചെന്ന പത്തുവയസുകാരന്‍റെ കാല്‍ അയല്‍വാസി തല്ലിയൊടിച്ചതായി പരാതി. പൂണിത്തുറ സ്വദേശി അനില്‍കുമാറിന്‍റെ മകന്‍ നവീനാണ് പരിക്കേറ്റത്.ചമ്പക്കര സെന്‍റ് ജോർജ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ പന്ത് സമീപത്തെ വീട്ടിലേക്കു തെറിച്ചു വീണു. ഇത് എടുക്കാന്‍ ചെന്നപ്പോള്‍ പൈപ്പ് കൊണ്ട് കാല്‍ തല്ലിയൊടിച്ചെന്നാണ് കുട്ടിയുടെ പരാതി. അടിയേറ്റ കുട്ടി കരഞ്ഞു കൊണ്ട് ഓടി പോരുകയായിരുന്നു. തുടർന്നു വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. എക്സറേയിൽ കാലിന്റെ എല്ലിന് രണ്ട്പൊട്ടലുള്ളതായി കണ്ടെത്തി.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ മരട് പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടി മതില്‍ ചാടിയപ്പോഴുള്ള പൊട്ടലാണെന്നാണ് പൊലീസ് പറയുന്നത്. അയല്‍വാസിയുടെ കൈയില്‍ പൈപ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍ കുട്ടിയെ അടിച്ചോ എന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. അയല്‍വാസിയായ ബാലനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version