Site icon CTV Online

സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഗവര്‍ണര്‍ ആര്‍ എന്‍ രവി മരവിപ്പിച്ചു

WebDesk

മന്ത്രി സെന്തില്‍ ബാലാജിയുടെ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ നാടകത്തില്‍ വീണ്ടും ട്വിസ്റ്റ്. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഗവര്‍ണര്‍ ആര്‍ എന്‍ രവി മരവിപ്പിച്ചു. മന്ത്രിയെ പുറത്താക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയ ശേഷമാണ് തന്റെ മുന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയതെന്നാണ് സൂചന. ഇക്കാര്യത്തില്‍ നിയമോപദേശം തേടണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്‍പ് ഗവര്‍ണറോട് നിര്‍ദേശിച്ചിരുന്നു.
ഇന്നലെ ഒരു അപ്രതീക്ഷിത നീക്കത്തിലാണ് ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്നയാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്ന് രാജ്ഭവന്‍ ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
സെന്തില്‍ ബാലാജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു ആശുപത്രിയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് മുന്നില്‍ ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂണ്‍ 13 നാണു സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

Exit mobile version