
newsdesk
കൊച്ചി: പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. പിതാവിനെ സംരക്ഷിക്കുന്നത് ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു.
മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്.
വേദോപനിഷത്തുകളിലടക്കം പിതാവ് ഈശ്വരന് തുല്യമെന്നാണ് പറയുന്നത്. മാതാപിതാക്കളോട് കരുണ കാട്ടണമെന്നാണ് ഖുർആനും ബൈബിളും പഠിപ്പിക്കുന്നത്. വയോധികരായ അച്ഛനും അമ്മയ്ക്കും ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തികസഹായം നൽകുന്നത് മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആദ്യവിവാഹത്തിലുണ്ടായ മൂന്ന് ആൺമക്കളിൽനിന്ന് സഹായം തേടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
