
newsdesk
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച 54-കാരിക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കോഴിക്കോട് ജില്ലയിലാണ്. ജൂൺ മാസത്തിൽ മാത്രം ജില്ലയിൽ 40-ലധികം കേസുകളാണ് സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ ഇതുവരെ സംസ്ഥാനത്ത് 140 ഷിഗെല്ല കേസുകളും ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ആകെ 216 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
