Site icon CTV Online

സ്ത്രീയെന്ന നിലയിൽ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടി; തോന്നുമ്പോൾ കയറിയിറങ്ങാൻ ഇത് മാർക്കറ്റല്ലെന്ന് ഷാനിമോൾ

പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ അനധികൃത പണമിടപാട് നടത്തുന്നുവെന്ന പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് ഷാനിമോൾ ഉസ്മാൻ. സ്ത്രീയെന്ന നിലയിൽ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്നും മുറിയിൽ നിന്ന് എന്ത് കിട്ടിയെന്ന് രേഖാമൂലം അറിയിക്കണമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം വാതിലിൽ മുട്ടിയ പൊലീസിന്റെ നടപടി തെറ്റാണ്. പുരുഷ പൊലീസുകാരാണ് വന്നത്. പിന്നീടാണ് വനിതാ പൊലീസെത്തിയത്. തോന്നുമ്പോൾ കയറിയിറങ്ങാൻ ഇത് മാർക്കറ്റൊന്നുമല്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

“വസ്ത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ വാരിവലിച്ചിടുകയായിരുന്നു. അസമയത്ത് വന്ന് മുറിയുടെ കോളിംഗ് ബെല്ലടിച്ചാൽ തുറക്കേണ്ട കാര്യമില്ല. ബെല്ലടിച്ച ശേഷം തുറക്കണമെന്ന് ആവശ്യപ്പെട്ടു. വസ്‌ത്രം മാറിയ ശേഷം വാതിൽ തുറന്നു. നാല് പൊലീസുകാർ യൂണിഫോമിലായിരുന്നു. ബാക്കിയുള്ളവർ മഫ്‌തിയിലായിരുന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും കാണിച്ചുതന്നില്ല. വനിതാ പൊലീസ് ശരീര പരിശോധന നടത്തി. രണ്ടാഴ്ചയായി താമസിക്കുന്ന മുറിയാണ്. ശുചിമുറിയും കിടക്കയുമൊക്കെ പരിശോധിച്ചു.ഒന്നും കിട്ടിയില്ലെന്നത് രേഖാമൂലം എഴുതിത്തരാൻ പറഞ്ഞെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.” – ഷാനിമോൾ ഉസ്മാൻ പറഞ്ഞു.


യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ട്രോളി ബാഗില്‍ പണം എത്തിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

Exit mobile version