Site icon CTV Online

സമസ്ത നേതാക്കള്‍ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി ;ഹക്കീം ഫൈസിയുടെ രാജിക്കായി ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല

WebDesk

സിഐസിയില്‍ കൂട്ടരാജി തുടരുന്നതിനിടെ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി സമസ്ത നേതാക്കള്‍. ഹക്കീം ഫൈസിയുടെ രാജിക്കായി ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും,സിഐസിയിലെ പ്രശ്‌ന പരിഹാരത്തിനായി തങ്ങളെ ചുമതലപ്പെടുത്തിയതായും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സിഐസിയില്‍ നിന്ന് ഇതുവരെ രാജി വെച്ചവരുടെ എണ്ണം 130 ആയി.
സിഐസിയില്‍ സമസ്തയ്ക്ക് എതിരെ കനത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് സമസ്ത നേതാവ് ജിഫ്രിമുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും മുഷവറ യോഗ തീരുമാനങ്ങള്‍ ഇന്ന് പാണക്കാട് എത്തി തങ്ങളെ നേരിട്ട് കണ്ടത് ബോധിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നും വിവാദങ്ങള്‍ പ0നത്തെ ബാധിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഹക്കീം ഫൈയ്‌സിയുടെ രാജിക്കായി ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ലന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്നതല്ല യാഥാര്‍ത്യമെന്നും രാജി വ്യക്തികളുടെ തീരുമാനമല്ല സമസ്തയുടെ തീരുമാനമാണെന്നും ജിഫ്രിതങ്ങള്‍ കൂട്ടി ചേര്‍ത്തു.
നിലവില്‍ സിഐസിയിലെ വിവിധ വകുപ്പ് മേധാവികളടക്കം 130 പേരാണ് ഇതുവരെ രാജിവെച്ചത്. ഇതിന് പുറമെ ഒമ്പതിനായിരത്തോളം വരുന്ന വാഫി – വഫിയ്യ വിദ്യാര്‍ത്ഥികളുടെ ഔദ്യോഗിക വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളും രാജിവെച്ചിട്ടുണ്ട്.
അതേസമയം ഔദ്യോഗികമായി രാജി സമര്‍പ്പിക്കേണ്ടത് ജനറല്‍ ബോഡിക്കാണ് എന്നിരിക്കെ പാണക്കാട് തങ്ങള്‍ക്ക് രാജി സമര്‍പ്പിച്ച ഹക്കീം ഫൈസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തില്‍ നിന്ന് സമസ്ത നേതാക്കളും, പാണക്കാട് തങ്ങളും പൂര്‍ണമായും ഒഴിഞ്ഞുമാറി

Exit mobile version