
Report: Web Desk
നീതി തേടി വാളയാർ പെൺകുട്ടികളുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് സത്യഗ്രഹം അനുഷ്ഠിക്കും.കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടതിനു കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് ഐ.എ.എസ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന ആവശ്യവും ഉന്നയിച്ചാണ് സമരം നടത്തുന്നത്.
മൂന്ന് വർഷം മുമ്പാണ് വാളയാറിൽ ഒമ്പതും പതിമൂന്നും വയസുള്ള സഹോദരങ്ങളായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളിൽ കുറ്റം തെളിയിക്കാൻ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരിൽ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കിയത്. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
രാവിലെ ഒൻപതിന് വെള്ളയമ്പലം അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷമായിരിക്കും സത്യാഗ്രഹം ആരംഭിക്കുക. രാവിലെ പത്തിന് ആരംഭിക്കുന്ന സമരം വൈകിട്ട് നാലിന് സമാപിക്കും. ഗവർണറെ നേരിൽകണ്ട് മാതാപിതാക്കൾ നിവേദനം നൽകുമെന്നും ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
