
WebDesk
യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ അര മണികൂറോളം രാഷ്ട്രപതി സഞ്ചരിച്ചു. അസമിലെ തേസ്പുർ വ്യോമതാവളത്തിൽ വ്യോമസേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമായിരുന്നു പറക്കൽ.
വടക്ക് കിഴക്കിലെ തന്ത്രപ്രധാനമായ വ്യോമ കേന്ദ്രത്തിൽ നിന്നും സുഖോയ് 30 എംകെഐ വിമാനത്തിൽ പറന്നുയർന്ന രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ ചരിത്രം കുറിച്ചു. മൂന്ന് ദിവസത്തെ അസം സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് രാഷ്ട്രപതി അസമിലെത്തിയത്. ഇന്ന് രാവിലെ തേസ് പൂർ വ്യോമ കേന്ദ്രത്തിൽ എത്തിയ സർവ്വസൈന്യാധിപയെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. വ്യോമസേന ഉദ്യോഗസ്ഥരിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച രാഷ്ട്രപതി, വൈദ്യ പരിശോധന ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച ശേഷമാണ്, ആന്റി ഗ്രാവിറ്റി സ്യൂട്ട് അണിഞ്ഞ്, യുദ്ധവിമാനത്തിൽ പ്രവേശിച്ചത്.
സുരക്ഷ ക്രമീകരണൾ എല്ലാം പൂർത്തിയാക്കിയ ശേഷം സുഖോയ് 30 എം കെ ഐ യുദ്ധവിമാനം പറന്നുയർന്നു. 30 മിനിറ്റോളം യുദ്ധ അഭിമാനത്തിൽ സഞ്ചരിച്ച രാഷ്ട്രപതി, ബ്രഹ്മപുത്ര തേസ് പ്പൂർ താഴ്വരകളും, ഹിമാലയവും വീക്ഷിച്ചു.
നേരത്തെ, രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുൾ കലാം, രാം നാഥ് കോവിന്ദ്, പ്രതിഭാ പാട്ടീൽ എന്നിവരും സുഖോയ് യുദ്ധവിമാനങ്ങളിൽ സഞ്ചരിച്ചിരുന്നു. മൂവരും മഹാരാഷ്ട്രയിലെ പുണെ വ്യോമതാവളത്തിൽ നിന്നാണ് സുഖോയ് യാത്ര നടത്തിയത്.
റഷ്യ വികസിപ്പിച്ച 2 പേർക്ക് സഞ്ചരിക്കാവുന്ന ദീർഘദൂര യുദ്ധവിമാനമാണ് സുഖോയ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഇന്ത്യൻ വ്യോമസേനക്കായി ഈ വിമാനം നിർമിക്കുന്നത്.
