
NEWSDESK
ഷിക്കാഗോ: അമേരിക്കയിൽ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതിയുടെ നില അതീവ ഗരുതരം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്‌ക്ക് നേരെ ഭർത്താവ് അമൽ റെജിയാണ് വെടിയുതിർത്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. ഏറ്റുമാനൂർ സ്വദേശിയായ അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മീര ഇപ്പോൾ ലൂതറന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനകം രണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ട് തവണയാണ് അമൽ റെജി മീരയ്‌ക്ക് നേരെ വെടിയുതിർത്തത്. യുവതിയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമൽ വെടിയുതിർത്തത്.ഇന്നലെ രാത്രി പത്ത് മണിയോടെ ഷിക്കാഗോയ്‌ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വച്ചാണ് സംഭവമുണ്ടായത്. ഉടൻ തന്നെ പൊലീസെത്തി ആംബുലൻസിൽ മീരയെ ആശുപത്രിയിൽ എത്തിച്ചു. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല. അമലിന്റെ അറസ്റ്റും തുടർനടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് പൊലീസ് നാളെ പുറത്തുവിടും.2019ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ് പ്രായമുള്ള കുട്ടിയുണ്ട്. ഇപ്പോൾ രണ്ട് മാസം ഗർഭിണിയാണ് മീര. സംഭവം അറിഞ്ഞ് നിരവധി മലയാളികൾ ആശുപത്രിയിൽ എത്തി.