Site icon CTV Online

നമ്പർ 18 പോക്സോ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

Web Desk

നമ്പർ 18 പോക്സോ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സുപ്രിം കോടതി വരെ മുൻകൂർ ജാമ്യം നിഷേധിച്ച പ്രതികൾക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പോക്സോ കേസ് പ്രതികളായ റോയി വയലാട്ടിന്‍റേയും സൈജു തങ്കച്ചന്‍റേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്.
നമ്പര്‍ 18 പോക്‌സോ കേസിലെ പരാതിക്കാരിക്കെതിരെ കോഴിക്കോട് മജിസ്ട്രേറ്റിന് കഴിഞ്ഞ ദിവസം ഊമക്കത്ത് ലഭിച്ചിരുന്നു. പരാതിക്കാരിയും ഭർത്താവും ചേർന്ന് വയനാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഊമക്കത്തിൽ പറയുന്നത്. കോഴിക്കോട് മജിസ്ട്രേറ്റ് മേൽവിലാസമില്ലാത്ത കത്ത് പന്തീരങ്കാവ് പൊലീസിന് കൈമാറിയിട്ടുണ്ട്. പന്തീരങ്കാവ് പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുകയാണ്. ഇത് ഭീഷണിയുടെ സ്വരത്തിലുള്ള വ്യാജ പരാതിയാണെന്നാണ് പോക്‌സോ കേസിലെ പരാതിക്കാരി പറയുന്നത്.

പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ആറ് പേരുടെ ​ഗൂഢാലോചനയിൽ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്സോ കേസെന്നാണ് അവർ പറയുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി. താൻ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയമാണ് പരാതിക്കാരിക്ക്. ഇതിന്റെ ഭാ​ഗമായാണ് തനിക്കെതിരെ പരാതി ഉയർത്തുന്നത്. തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്ലോ​ഗറും എം.എൽ.എയുടെ ഭാര്യയും ചേർന്നാണെന്നും അഞ്ജലി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യൽ നടന്നത്.

Exit mobile version