
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികൾക്ക്. 2,68,584 പേർ മെറിറ്റിൽ പ്രവേശനം നേടി. സ്പോർട്സ് ക്വോട്ടയിൽ 4834 പേർക്കും മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവേശനം 1110 പേർക്കും ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20,991 പേർക്കാണ് കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിച്ചത്. 34,897 പേർ മാനേജ്മെന്റ് ക്വോട്ടയിലും പ്രവേശനം നേടി. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയത് 18,490 കുട്ടികളാണ്. അലോട്ട്മെന്റ് നൽകിയിട്ടും 82,896 പേർ പ്രവേശനം നേടിയില്ല. മെറിറ്റ്-58,061, മോഡൽ റെസിഡൻഷ്യൽ സ്കൂൾ -418, അൺ എയ്ഡഡ്- 35,155 എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. ആകെ ഒഴിവുകൾ 93,634 ആണ്. അൺ എയ്ഡഡ് സീറ്റുകൾ ഒഴിവാക്കിയാലും 58,479 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. സംസ്ഥാനത്താകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 47,654 മാത്രമാണ്.
മലപ്പുറം ജില്ലയിൽ ഇതുവരെ മെറിറ്റിൽ 49,636 പേർക്ക് പ്രവേശനം ലഭിച്ചു. സ്പോർട്സ് ക്വോട്ട- 1040, മോഡൽ റെസിഡൻഷ്യൽ സ്കൂൾ- 38, കമ്യൂണിറ്റി ക്വോട്ട- 3479, മാനേജ്മെന്റ്- 4628, അൺ എയ്ഡഡിൽ ചേർന്നവർ- 3298 എന്നിങ്ങനെയാണ് പ്രവേശന കണക്ക്. ജില്ലയിൽ ആകെ 62,119 സീറ്റുകളിൽ ഇതുവരെ പ്രവേശനം നടന്നു. 12,358 പേർ അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടിയിട്ടില്ല. മലപ്പുറത്ത് മെറിറ്റിൽ 8742, മോഡൽ റെസിഡൻഷ്യൽ സ്കൂൾ -12, അൺ എയ്ഡഡ്- 8003 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ. ആകെ ഒഴിവുകൾ 16,757 ആണ്. അൺ എയ്ഡഡ് സീറ്റുകൾ ഒഴിവാക്കിയാലും 8754 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം11,438 ആണെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെൻറ് ജൂലൈ നാലിന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്‍ററി പ്രവേശനം ജൂലൈ നാലു മുതൽ എട്ടു വരെയാണ്. രണ്ടാം സപ്ലിമെന്‍ററി അപേക്ഷകൾ ജൂലൈ ഒമ്പത് മുതൽ 11 വരെ സ്വീകരിക്കും. രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്റ് ഫലം ജൂലൈ 16ന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്‌ഫറിനുള്ള അപേക്ഷ സമർപ്പണം ജൂലൈ 19 മുതൽ 21 വരെ ആണ്. അലോട്ട്‌മെന്‍റിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകും. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിയിൽ 20,585 പേർ ഒന്നാംഘട്ട അലോട്ട്മെന്‍റ് സ്ഥിര പ്രവേശനം നേടി. 7116 കുട്ടികൾക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നല്‍കി. മെറിറ്റ് ഒഴിവുകള്‍ 2959 ആണ്.
