
Web Desk
ഒറ്റപ്പാലം പനമണ്ണ ചക്ക്യാവിൽ വിനോദിനെ (32) കൊലപ്പെടുത്തുകയും സഹോദരൻ രാമചന്ദ്രനെ (സ്വത്തു രാമചന്ദ്രൻ-30) കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ 4 പേർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. പനമണ്ണ അമ്പലവട്ടം തറയിൽ മനാഫ് (38), അരഞ്ഞിക്കൽ അബ്ദുൽ റഹ്മാൻ (ബാഷ -40), വരോട് നാലാംമൈൽ കൂരിത്തൊടിയിൽ സനൂപ് (സനു – 32), തൃക്കടീരി കിഴൂർ റോഡ് കണക്കഞ്ചേരി അൻസാർ അഹമ്മദ് (36) എന്നിവരെയാണ് ഒറ്റപ്പാലം അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.സെയ്തലവി ശിക്ഷിച്ചത്.
2020 മേയ് 31നു രാത്രി 10 നാണ് സഹോദരങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കം പറഞ്ഞു തീർക്കാനെന്ന പേരിൽ വിളിച്ചു വരുത്തി ആക്രമിച്ചെന്നാണു കേസ്. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിനോദ് 22-ാം ദിവസമാണ് മരിച്ചത്. ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം.സുജിത്, എസ്ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഹരി ഹാജരായി.
