Site icon CTV Online

കൊലയാളി ഗെയിമുകൾ ജീവനെടുക്കുന്നു….

WebDesk

ഓൺലൈൻ ഗെയിമാണ് തിരുവനന്തപുരം ചിറയിൻ കീഴ് സ്വദേശിയായ എട്ടാം ക്ലാസുകാരൻ സാബിത്തിന്റെ ജീവനെടുത്തത്. 2021 നവംബറിലാണ് സാബിത്ത് ആത്മഹത്യ ചെയ്തത്. ഓൺലൈൻ ഗെയിമുകൾ പലരുടെയും ജീവനെടുക്കുമ്പോൾ ഇപ്പോഴും സാബിത്തിന്റെ വീട്ടുകാരുടെ കണ്ണീർ തോർന്നിട്ടില്ല.
ചിറയിൻകീഴ് സ്വദേശിയായ ഷാനവാസിന്റെയും സജീനയുടെയും മകനായ 14 കാരൻ സാബിത്ത് ഓൺലൈനിലെ മരണ കളി മൂലം ജീവൻ നഷ്ടപ്പെട്ട ഒരുപാട് പേരിൽ ഒരാളാണ്. ജീവനൊടുക്കാൻ ഒരു കാരണവും സാബിത്തിലുണ്ടായിരുന്നില്ല. പുതിയ യൂണിഫോം കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അന്ന്. അതുമായി മുറിയിലേക്ക് പോയതാണ് ആ 14 കാരൻ. പിന്നീട് കാണുന്നത് ഒരു മുഴം തുണിയിൽ തൂങ്ങിയ നിലയിൽ.
ആത്മഹത്യയുടെ കാരണം കണ്ടെത്താനേ കഴിഞ്ഞിരുന്നില്ല. സ്വന്തമായി ഫോൺ സാബിത്തിലുണ്ടായിരുന്നില്ല. പഠനാവശ്യങ്ങൾക്കായി മാതാവിന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് മരണകാരണം ഓൺലൈൻ ഗെയിം എന്ന് കണ്ടെത്തിയത്. രഹസ്യ പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ലിക്കേഷനുകളും മാതാവിന്റെ ഫോണിൽ നിന്ന് കണ്ടെത്തി. അതുവരെയും വീട്ടിൽ ഉണ്ടായിരുന്നവർക്ക് പോലും കൊലയാളി ഗെയിമുകൾക്ക് സാബിത്ത് അടിമയായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. ഇന്നും ഈ കുടുംബത്തിന്റെ കണ്ണീർ തോർന്നിട്ടില്ല. മരണങ്ങൾ പിന്നീടും പലതുണ്ടായി. ഇപ്പോഴും ശക്തമായൊരു നിയമമില്ലാത്തതിന്റെ പേരിൽ കൊലയാളി ഗെയിമുകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിഞ്ഞിട്ടില്ല. ഇനിയുമെത്ര ജീവനുകൾ പൊലിയണം, അധികൃതരൊന്നുണരാൻ.

Exit mobile version