
newsdesk
താമരശ്ശേരി : ഓമശ്ശേരിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ പത്താംക്ലാസ് വിദ്യാർത്ഥിനികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പെൺകുട്ടിയെ വലിച്ചിഴച്ച് ടോയിലറ്റിലെത്തിച്ച് മുഖത്ത് അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയുമായിരുന്നെന്നാണ് പരാതി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.ഓണാഘോഷസമയത്ത് നീലനിറത്തിലുള്ള വസ്ത്രം ധരിച്ചുവരാൻ പത്താംക്ലാസ് വിദ്യാർത്ഥിനികൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിയാതെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയും നീല നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. ഇതാണ് പത്താംക്ലാസ് വിദ്യാർത്ഥിനികളെ പ്രകോപിപ്പിച്ചത്.തുടർന്ന് ഇവർ വിദ്യാർത്ഥിനിയെ തടഞ്ഞുവച്ച് ചോദ്യംചെയ്തിരുന്നു. സംഭവം സ്കൂൾ അധികൃതരോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഓണാവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ യാതൊരു പ്രകോപനവുമില്ലാതെ ഷഹബാസിന്റെ കാര്യം ഓർമ്മയില്ലേ’ നീ പരാതിപ്പെടുമോ എന്ന് ചോദിച്ചുകൊണ്ട് പത്താംക്ലാസ് വിദ്യാർത്ഥിനികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ നെഞ്ചിലും അടിവയറ്റിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ തുടക്കത്തിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ശർദ്ദി അടക്കമുള്ള അസ്വസ്ഥതകൾ തുടരുകയും ചെയ്തതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.
സ്‌കൂൾ അധികൃതരും പൊലീസും വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിഅതെ സമയം വിദ്യാർത്ഥിനിയെ ആക്രമിച്ച രണ്ടു വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു
സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർത്ഥികളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
